പ്രണയോപഹാരങ്ങൾ പലവിധം -
തടവറ്റപാതകളുഷസ്സുകൾ സന്ധ്യകൾ,
ഒടുവറ്റ രാത്രി, നക്ഷത്രം,
ഏറെവഴി പിന്നിട്ടിറുത്ത സൌഗന്ധിക-
പ്പൂവിതൾ വിടർത്തുന്ന സ്വപ്നം.
തമസാതടത്തിലെ ദു:ഖം,
പുഴനീരിലാണ്ടു മറഞ്ഞിടാനേകുന്നൊ-
രഴകാർന്ന മിഥ്യയുടെ മുദ്ര,
*കുരലിൽ കരാളമാം കൈവിരലമർത്തുന്ന
ജ്വരതപ്തമാകുമസൂയ,
മുറിവേൽക്കുമാർത്തിതൻ ചിതയിലേക്കവസാന -
മടരുന്ന കരുണയുടെ കണിക!
പ്രണയോപഹാരങ്ങൾ പലവിധം -
ഇരവിൽ പുളിങ്കള്ളു നാറുന്ന കാറ്റിലൂ -
ടൊഴുകുന്ന പുലയാട്ടുപാട്ട്,
വഴുവഴെ വിയർക്കുന്ന മെയ്യിലൂടിഴയുന്ന
തണുവിരൽത്തുമ്പിലെ കയ്പ്,
ചുളിവീണു മഞ്ഞച്ച മന്ത്രകോടിക്കുള്ളിൽ
ഇളകിത്തിമിർക്കുന്ന കൂറ,
ഇടനെഞ്ചിലാകെയും നീലിച്ചുവിങ്ങുന്ന
ചതവിന്റെ മായാത്ത പാട്,
വളരാതിറുത്തെടുത്തോവുചാലിന്നുള്ളി -
ലെറിയുന്ന ജീവിതക്കൂമ്പ്,
തെരുവിലെ മഞ്ഞച്ച രാത്രിയിലേക്കുള്ള
കതകിന്റെ മാന്ത്രികത്താക്കോൽ,
കഴുകിമാറ്റീടുവാനാവാതെ കൈകളിൽ
തെളിയുന്ന ചോരയുടെ ബാധ,
ഒരു കൈക്കുടുന്നയിലമരുന്ന ചാമ്പലിൽ
നിറയുന്ന ശൂന്യമാം ഭീതി,
ഒഴിയാതെ പിൻതുടർന്ന്, അലറിഞെട്ടിക്കുന്ന
മൃതജീവിതത്തിന്റെ നിഴലും !
പ്രണയോപഹാരങ്ങൾ പലവിധം -
ആരവങ്ങൾക്കിടയിൽപെട്ട് ചതഞ്ഞരഞ്ഞ
സംഗീതത്തിന്റെ തുണ്ട്,
തെരുവിലെ
ഒഴിഞ്ഞകടലാസ്സുകൂടുകളുടെ
കൂമ്പാരത്തിനടിയിൽ നിന്ന്
ഒരു പിടിമണ്ണ്,
മുറിച്ചെടുത്ത് കടലാസ്സിൽ പൊതിഞ്ഞ
ചോരയുണങ്ങാത്ത സ്വന്തം കാത്,
പറിച്ചെടുത്ത ഭ്രാന്തൻ ഹൃദയം,
‘ജന്നി - ജന്നി’ എന്നു മാത്രം
എഴുതിനിറച്ച
ആഗ്നേയവാല്യങ്ങൾ,
കുരിശുകൾ,
ഉയിർപ്പുകൾ.
മലയാളകവിത 1987
-------------------------------------------------
* ഒഥല്ലോ
Subscribe to:
Post Comments (Atom)

1 comment:
ഒത്തല്ലോ മാഷേ. ഇതൊക്കെ അല്ലേ ഉപഹാരങ്ങള്‍.:)
Post a Comment