Saturday, November 8, 2008

സങ്കരം

“രണ്ടു പൈക്കളെപ്പണ്ടു
പോറ്റിയാൽ കിട്ടുന്നതു
രണ്ടിടങ്ങഴിപ്പാലു -
കഷ്ടി” - ഓർക്കയാണമ്മ.
സങ്കരയിനമാണി -
ന്നിക്കൊച്ചുഗ്രാമത്തിലും
കന്നുകാലികളെല്ലാം,
ഊറ്റമാളുന്നു ഞങ്ങൾ.

പണ്ടത്തെ ‘ക - ഖ’ ചൊല്ലും
ചേറണിനാടൻബാല്യം
കണ്ഠകൌപീനക്കാരാം
കുഞ്ഞുങ്ങൾ പാടേമായ്ച്ചു.
എൺപതിലെത്താറായ
ഗ്രാമവൈദ്യനുമിപ്പോൾ
സങ്കരൌഷധവിധി -
ക്കുള്ള കൌശലം നേടി !

ആടുമാടുകൾ, പൂക്കൾ,
കായ്കറി, പള്ളിക്കൂടം,
വീടുകൾ, ഉടയാട -
ച്ചേലുകൾ, ആസക്തികൾ,
ഇങ്ങനെയദൃശ്യമാ -
മെത്രവാതിലിലൂടെ
സങ്കരസ്വപ്നങ്ങളെ
വരവേൽക്കുന്നു ഞങ്ങൾ.

നിത്യനൂതനലോക -
ചര്യതന്നാദാനത്താൽ
ശുഷ്കമീ ഗ്രാമത്തിന്റെ
പച്ചയും ജൃംഭിക്കുമ്പോൾ,
*കവിചൊന്നപോൽ, മേന്മേൽ
ഗുണമേറീടാം തമ്മിൽ
കലരും നേരം
സങ്കരാകാശപുഷ്പങ്ങൾക്കും.

ആകയാലൊരു നൂറു
ചാനലിൽ തിളയ്ക്കട്ടെ
താളമായ് രൂപങ്ങളാ -
യേകകാലത്തിൻ ദാഹം.
ഉപ്പുകാച്ചുവാൻ നേര -
മില്ലിനി, യുപ്പായ് ഞങ്ങൾ
ഇക്കൊടുംദാഹത്തിന്റെ
കടലിൽ ലയിക്കട്ടെ.



ദേശാഭിമാനി വാരാന്തപ്പതിപ്പ് 1995





-----------------------------------

* “തമ്മിൽ കലർന്നാൽ ഗുണമേറും പൂക്കളെ
സമ്മേളിപ്പിപ്പിൻ സരസമായി” എന്ന ആശാന്റെ ഈരടി

Thursday, October 30, 2008

അണ്ണാർക്കണ്ണന്മാർ

പുലർച്ചയ്ക്ക് ചായക്കടയിൽ
ചുടുപത്രം രുചിച്ച്
പക്ഷം പിടിച്ച്
വ്യാക്ഷേപകം ഉതിർക്കുന്നവർ -
സുവിശേഷങ്ങളിൽ
ഇവർക്കും സ്ഥാനം കൊടുക്കണം.

തന്നാലായതുചെയ്യുന്നോർ,
അണ്ണാർക്കണ്ണന്മാർ;

പിലാത്തോസിനു കൈകഴുകാൻ
വെള്ളം കൊണ്ടുവരുന്നവൻ,
ആണിയും ചുറ്റികയും കൊണ്ട്
ക്രൂശിനെ പിൻതുടരുന്നവൻ,
ചരിത്രത്തിൽ ഇവരുടെ പേരും വേണം.
അവരവർക്കറിയാം
അവരവരുടെ പാട്.

മന്ത്രി, പൊലീസ്, പിമ്പ്,
ആരെയും വിധിക്കരുത്.

കുരിശുപോലെതന്നെ
ആണിയും അവശ്യവസ്തുവാണ്.

തിരുമുമ്പിൽ ഏവരും സമന്മാർ.
ആദ്യം സ്വർഗത്തിലെത്തുന്നത്
ഒരുപക്ഷേ
ഈ ഹെഡ് കോൺസ്റ്റബിൾ ആകാം.
ആമേൻ.



ദേശാഭിമാനി വാരിക 1995

Tuesday, October 28, 2008

എന്തുകൊണ്ട് ?

കാഴ്ച്ചയുടെ വക്കത്തു രക്തം കിനിഞ്ഞെന്റെ
കാഴ്ചമങ്ങീടുന്നതെന്തുകൊണ്ട് ?
കുഴലെത്ര മാറ്റിഞാൻ; എങ്കിലും നെഞ്ചിലെ
നരിവാലു നൂരാത്തതെന്തുകൊണ്ട് ?
എലിയെപ്പിടിക്കുവാൻ മാളം പുകയ്ക്കവേ
പുലി ചാടിവീഴുന്നതെന്തുകൊണ്ട് ?
അരമനപ്പാറാവു നിൽക്കുമെൻ പിന്നിലായ്
ഒരു ബോധിവൃക്ഷമിന്നെന്തുകൊണ്ട് ?
തണലത്തു ധ്യാനിച്ചു നിൽക്കുമെൻ വായ്ക്കുള്ളി -
ലൊരുവാൽ ചലിക്കുന്നതെന്തുകൊണ്ട് ?
എന്തുകൊണ്ടെന്തുകൊണ്ടെന്തുകൊണ്ടെന്നുള്ള
നെഞ്ചിടിപ്പില്ലാത്തതെന്തുകൊണ്ട് ?

എന്ന് ?

കരുത്തനാദ്യം
കാൽവിരലാലേ
വന്യശിലയ്ക്കും ഗതിയേകും.

കുലക്രമത്തിൻ
വഴികളിലൊടുവിൽ
വരിച്ച പെണ്ണിനു വനമേകും !

വിഭിന്നമാമീ നീതികളുരുളും
വിഭ്രമമൊഴിയുവതെന്നാമോ ?

നരന്റെ വഴികളിലലയുമ്പോഴോ,
നാ‍രായണനായുയരുമ്പോഴോ ?

1994

കവിതയോട്

ഒരു കന്മതിലായ് ചൂഴും
വീട്ടിനുള്ളിൽ തനിച്ചു ഞാൻ
ഒരു കല്ലിച്ച കയ്പ്പായി
വെട്ടം കാണാതുഴന്ന നാൾ,
കവിയും ദുഃഖമായാദ്യം
കവിതേ, യുറവാർന്നു നീ,
പുറമേ പെയ്ത വർഷത്തിൽ
കണ്ണീർചാലായ് കലർന്നു നീ.
മുറിവാർന്നകലും ലോകം
ലോലമാമൊരു നൂലിനാൽ
കനിവിൽ ചേർത്തു കൊണ്ടെന്നെ
മൃതിയിൽ നിന്നു കാത്തുനീ.
അന്നുഞാൻ തന്നുനിൻകൈയിൽ
എന്റെ കർമം സമസ്തവും,
എന്നെക്കാൾ ഭദ്രമായ് വാഴ്വിൻ
ചാടുനീക്കാൻ സമർത്ഥ നീ !

ഗതകർമ്മപ്രരൂപത്തിൻ
നിത്യാനന്ദമാം സ്മൃതി,
അനാരബ്ധവിലാസത്തിൽ
ചേർക്കുമുത്സാഹമാം രതി,
സിരാതന്തുക്കളിൽ ദിവ്യ -
സ്പർശത്താലേയുണർത്തി നീ;
കണിയായ് വിശ്വസത്യത്തെ
കാണും കണ്ണുതെളിച്ചു നീ.
തന്റേതല്ലാത്തതായൊന്നും
എങ്ങുമില്ലെന്നു കാണുവോൾ;
അനാദ്യന്തപ്രവാഹത്തി -
ന്നങ്ങേത്തീരത്തു വാഴുവോൾ;
ഗന്ധകപ്പുകയാൽ മുറ്റും
അന്ധമോഹതമസ്സിനാൽ
മണ്ണിലില്ലാതെയാവില്ലാ
നിന്റെ മാംഗല്യമാധുരി.

ഋതുതാളക്രമം ചീർക്കും
മഴയേറ്റു തിയങ്ങവേ,
കുന്നു ചൂടിച്ചു നിൽക്കാനേ
നിന്റെ വീറു മുതിർന്നിടൂ.
രാഗോദ്സ്പന്ദത്തെ ബന്ധിക്കും
കാരാഗാരം തുറക്കുവാൻ
ആയിരത്തിരി വയ്ക്കാനേ
നിന്റെ ചേലു തുനിഞ്ഞിടൂ.
ചിതയിൽ ജീവിതം നീറ്റും
യജ്ഞം കാണുന്ന വേളയിൽ,
ചിതമല്ലെന്നുണർത്താനേ
നിന്റെ ശീലത്തിനൊത്തിടൂ.
കെടുത്താനാർക്കുമാവാത്ത
കാരുണ്യം നിൻ സ്വഭാവമാം,
ഒടുങ്ങാ‍ത്തൊരൊഴുക്കിന്റെ
താരുണ്യം നിൻ സ്വരൂപവും.




മാതൃഭൂമി ആഴ്ചപ്പതിപ്പ് 1994

Sunday, October 26, 2008

കവിവഴി

വഴിയും മൊഴിയുടെ
വരവഴി കവിവഴി,
അകതാളങ്ങളി -
ലുണരും തെളിവഴി.

രാവിൻ തിരിവഴി,
നോവിൽ കുളിർവഴി;

കണയെത്തടയാ -
നുണരും മുനിവഴി,
ഉതിരത്തിരകളി -
ലുയിരിൻ തിരുവഴി,
പ്രളയത്തിരകളി -
ലരയാലിലവഴി,
പഴുതില്ലായ്മയി -
ലുരുളും തേർവഴി,
ചുഴലും ചുവരുകൾ
പിളരും പോർവഴി;

ഓരോ ഋതുവിനു,
മോരോ മലരിനു,
മോരോ കനവിനു,
മോരോ നോവിനു,
മോരോ തരമാ -
യേറെ വഴി.

മുഖമില്ലായ്മക -
ളലയും വഴികളി -
ലുയരും മുഖവഴി,
ആത്മവഴി.

ഉടുതുണിയില്ലാ -
തരചൻ നീങ്ങും
കരിവഴിവക്കിലൊ -
രുണ്ണിവഴി.

കരയും കുഞ്ഞിൻ
പ്രാണനിൽ മധുരം
ചൊരിയാനുരുകുമൊ -
രമ്മവഴി.
അപമാനിതയാ -
യമ്മതപിക്കെ
തിരുമാർ പിളരും
ഭൂമിവഴി.

കുടിലത കുന്നായ്
കുരിശേന്തുമ്പോൾ
മൃതിവിട്ടുണരും
ജീവവഴി.

ഉയിരിൻ കമ്പന -
മോരോന്നോരോ -
കനവിൻ കനലായ്
തെളിയിച്ചൂതി,
നെടുരാവറയിൽ
പുലരികൾ കാക്കും
കവിയുടെ വഴിയൊരു
സൂര്യവഴി.



ഗ്രന്ഥാലോകം 1996

Thursday, October 23, 2008

ഉപമ

വൃക്ഷ, മാകാശം,പക്ഷി,
മുൾപൊന്ത, പുല്ലിൻനാമ്പ്,
മത്സ്യങ്ങൾ, വല, ഉപ്പ്,
സമുദ്രം, മണൽത്തരി;

തിരികെച്ചെല്ലും പുത്രൻ
കൊണ്ട സ്നേഹവും, കണ്ണീർ
പുരളും കുഞ്ഞിക്കാശും,
അപ്പവും വീഞ്ഞും മണ്ണും.

ബദ്ധജീവിതം നീട്ടും
ഉപമാനങ്ങൾ നിന്നിൽ
മുക്തജീവിതമാകു -
മുപമേയത്താൽ ദീപ്തം.

പിന്നെ നീ വരിച്ചെത്ര
ലളിതം, രൂപാതീതം,
വഹ്നിയാൽകുന്നിൻമേലേ
നിത്യമാമുപമാനം;
നിന്ദിതർ, ഉപമേയധാരയായ് ഉയിർത്തേറ്റു
പങ്കുവയ്ക്കുവാൻ, വാക്കുമപ്പവുമാകാശവും.


സമകാലീന കവിത 1995