Saturday, November 8, 2008

സങ്കരം

“രണ്ടു പൈക്കളെപ്പണ്ടു
പോറ്റിയാൽ കിട്ടുന്നതു
രണ്ടിടങ്ങഴിപ്പാലു -
കഷ്ടി” - ഓർക്കയാണമ്മ.
സങ്കരയിനമാണി -
ന്നിക്കൊച്ചുഗ്രാമത്തിലും
കന്നുകാലികളെല്ലാം,
ഊറ്റമാളുന്നു ഞങ്ങൾ.

പണ്ടത്തെ ‘ക - ഖ’ ചൊല്ലും
ചേറണിനാടൻബാല്യം
കണ്ഠകൌപീനക്കാരാം
കുഞ്ഞുങ്ങൾ പാടേമായ്ച്ചു.
എൺപതിലെത്താറായ
ഗ്രാമവൈദ്യനുമിപ്പോൾ
സങ്കരൌഷധവിധി -
ക്കുള്ള കൌശലം നേടി !

ആടുമാടുകൾ, പൂക്കൾ,
കായ്കറി, പള്ളിക്കൂടം,
വീടുകൾ, ഉടയാട -
ച്ചേലുകൾ, ആസക്തികൾ,
ഇങ്ങനെയദൃശ്യമാ -
മെത്രവാതിലിലൂടെ
സങ്കരസ്വപ്നങ്ങളെ
വരവേൽക്കുന്നു ഞങ്ങൾ.

നിത്യനൂതനലോക -
ചര്യതന്നാദാനത്താൽ
ശുഷ്കമീ ഗ്രാമത്തിന്റെ
പച്ചയും ജൃംഭിക്കുമ്പോൾ,
*കവിചൊന്നപോൽ, മേന്മേൽ
ഗുണമേറീടാം തമ്മിൽ
കലരും നേരം
സങ്കരാകാശപുഷ്പങ്ങൾക്കും.

ആകയാലൊരു നൂറു
ചാനലിൽ തിളയ്ക്കട്ടെ
താളമായ് രൂപങ്ങളാ -
യേകകാലത്തിൻ ദാഹം.
ഉപ്പുകാച്ചുവാൻ നേര -
മില്ലിനി, യുപ്പായ് ഞങ്ങൾ
ഇക്കൊടുംദാഹത്തിന്റെ
കടലിൽ ലയിക്കട്ടെ.



ദേശാഭിമാനി വാരാന്തപ്പതിപ്പ് 1995





-----------------------------------

* “തമ്മിൽ കലർന്നാൽ ഗുണമേറും പൂക്കളെ
സമ്മേളിപ്പിപ്പിൻ സരസമായി” എന്ന ആശാന്റെ ഈരടി

No comments: