Saturday, November 8, 2008

സങ്കരം

“രണ്ടു പൈക്കളെപ്പണ്ടു
പോറ്റിയാൽ കിട്ടുന്നതു
രണ്ടിടങ്ങഴിപ്പാലു -
കഷ്ടി” - ഓർക്കയാണമ്മ.
സങ്കരയിനമാണി -
ന്നിക്കൊച്ചുഗ്രാമത്തിലും
കന്നുകാലികളെല്ലാം,
ഊറ്റമാളുന്നു ഞങ്ങൾ.

പണ്ടത്തെ ‘ക - ഖ’ ചൊല്ലും
ചേറണിനാടൻബാല്യം
കണ്ഠകൌപീനക്കാരാം
കുഞ്ഞുങ്ങൾ പാടേമായ്ച്ചു.
എൺപതിലെത്താറായ
ഗ്രാമവൈദ്യനുമിപ്പോൾ
സങ്കരൌഷധവിധി -
ക്കുള്ള കൌശലം നേടി !

ആടുമാടുകൾ, പൂക്കൾ,
കായ്കറി, പള്ളിക്കൂടം,
വീടുകൾ, ഉടയാട -
ച്ചേലുകൾ, ആസക്തികൾ,
ഇങ്ങനെയദൃശ്യമാ -
മെത്രവാതിലിലൂടെ
സങ്കരസ്വപ്നങ്ങളെ
വരവേൽക്കുന്നു ഞങ്ങൾ.

നിത്യനൂതനലോക -
ചര്യതന്നാദാനത്താൽ
ശുഷ്കമീ ഗ്രാമത്തിന്റെ
പച്ചയും ജൃംഭിക്കുമ്പോൾ,
*കവിചൊന്നപോൽ, മേന്മേൽ
ഗുണമേറീടാം തമ്മിൽ
കലരും നേരം
സങ്കരാകാശപുഷ്പങ്ങൾക്കും.

ആകയാലൊരു നൂറു
ചാനലിൽ തിളയ്ക്കട്ടെ
താളമായ് രൂപങ്ങളാ -
യേകകാലത്തിൻ ദാഹം.
ഉപ്പുകാച്ചുവാൻ നേര -
മില്ലിനി, യുപ്പായ് ഞങ്ങൾ
ഇക്കൊടുംദാഹത്തിന്റെ
കടലിൽ ലയിക്കട്ടെ.



ദേശാഭിമാനി വാരാന്തപ്പതിപ്പ് 1995





-----------------------------------

* “തമ്മിൽ കലർന്നാൽ ഗുണമേറും പൂക്കളെ
സമ്മേളിപ്പിപ്പിൻ സരസമായി” എന്ന ആശാന്റെ ഈരടി

Thursday, October 30, 2008

അണ്ണാർക്കണ്ണന്മാർ

പുലർച്ചയ്ക്ക് ചായക്കടയിൽ
ചുടുപത്രം രുചിച്ച്
പക്ഷം പിടിച്ച്
വ്യാക്ഷേപകം ഉതിർക്കുന്നവർ -
സുവിശേഷങ്ങളിൽ
ഇവർക്കും സ്ഥാനം കൊടുക്കണം.

തന്നാലായതുചെയ്യുന്നോർ,
അണ്ണാർക്കണ്ണന്മാർ;

പിലാത്തോസിനു കൈകഴുകാൻ
വെള്ളം കൊണ്ടുവരുന്നവൻ,
ആണിയും ചുറ്റികയും കൊണ്ട്
ക്രൂശിനെ പിൻതുടരുന്നവൻ,
ചരിത്രത്തിൽ ഇവരുടെ പേരും വേണം.
അവരവർക്കറിയാം
അവരവരുടെ പാട്.

മന്ത്രി, പൊലീസ്, പിമ്പ്,
ആരെയും വിധിക്കരുത്.

കുരിശുപോലെതന്നെ
ആണിയും അവശ്യവസ്തുവാണ്.

തിരുമുമ്പിൽ ഏവരും സമന്മാർ.
ആദ്യം സ്വർഗത്തിലെത്തുന്നത്
ഒരുപക്ഷേ
ഈ ഹെഡ് കോൺസ്റ്റബിൾ ആകാം.
ആമേൻ.



ദേശാഭിമാനി വാരിക 1995

Tuesday, October 28, 2008

എന്തുകൊണ്ട് ?

കാഴ്ച്ചയുടെ വക്കത്തു രക്തം കിനിഞ്ഞെന്റെ
കാഴ്ചമങ്ങീടുന്നതെന്തുകൊണ്ട് ?
കുഴലെത്ര മാറ്റിഞാൻ; എങ്കിലും നെഞ്ചിലെ
നരിവാലു നൂരാത്തതെന്തുകൊണ്ട് ?
എലിയെപ്പിടിക്കുവാൻ മാളം പുകയ്ക്കവേ
പുലി ചാടിവീഴുന്നതെന്തുകൊണ്ട് ?
അരമനപ്പാറാവു നിൽക്കുമെൻ പിന്നിലായ്
ഒരു ബോധിവൃക്ഷമിന്നെന്തുകൊണ്ട് ?
തണലത്തു ധ്യാനിച്ചു നിൽക്കുമെൻ വായ്ക്കുള്ളി -
ലൊരുവാൽ ചലിക്കുന്നതെന്തുകൊണ്ട് ?
എന്തുകൊണ്ടെന്തുകൊണ്ടെന്തുകൊണ്ടെന്നുള്ള
നെഞ്ചിടിപ്പില്ലാത്തതെന്തുകൊണ്ട് ?

എന്ന് ?

കരുത്തനാദ്യം
കാൽവിരലാലേ
വന്യശിലയ്ക്കും ഗതിയേകും.

കുലക്രമത്തിൻ
വഴികളിലൊടുവിൽ
വരിച്ച പെണ്ണിനു വനമേകും !

വിഭിന്നമാമീ നീതികളുരുളും
വിഭ്രമമൊഴിയുവതെന്നാമോ ?

നരന്റെ വഴികളിലലയുമ്പോഴോ,
നാ‍രായണനായുയരുമ്പോഴോ ?

1994

കവിതയോട്

ഒരു കന്മതിലായ് ചൂഴും
വീട്ടിനുള്ളിൽ തനിച്ചു ഞാൻ
ഒരു കല്ലിച്ച കയ്പ്പായി
വെട്ടം കാണാതുഴന്ന നാൾ,
കവിയും ദുഃഖമായാദ്യം
കവിതേ, യുറവാർന്നു നീ,
പുറമേ പെയ്ത വർഷത്തിൽ
കണ്ണീർചാലായ് കലർന്നു നീ.
മുറിവാർന്നകലും ലോകം
ലോലമാമൊരു നൂലിനാൽ
കനിവിൽ ചേർത്തു കൊണ്ടെന്നെ
മൃതിയിൽ നിന്നു കാത്തുനീ.
അന്നുഞാൻ തന്നുനിൻകൈയിൽ
എന്റെ കർമം സമസ്തവും,
എന്നെക്കാൾ ഭദ്രമായ് വാഴ്വിൻ
ചാടുനീക്കാൻ സമർത്ഥ നീ !

ഗതകർമ്മപ്രരൂപത്തിൻ
നിത്യാനന്ദമാം സ്മൃതി,
അനാരബ്ധവിലാസത്തിൽ
ചേർക്കുമുത്സാഹമാം രതി,
സിരാതന്തുക്കളിൽ ദിവ്യ -
സ്പർശത്താലേയുണർത്തി നീ;
കണിയായ് വിശ്വസത്യത്തെ
കാണും കണ്ണുതെളിച്ചു നീ.
തന്റേതല്ലാത്തതായൊന്നും
എങ്ങുമില്ലെന്നു കാണുവോൾ;
അനാദ്യന്തപ്രവാഹത്തി -
ന്നങ്ങേത്തീരത്തു വാഴുവോൾ;
ഗന്ധകപ്പുകയാൽ മുറ്റും
അന്ധമോഹതമസ്സിനാൽ
മണ്ണിലില്ലാതെയാവില്ലാ
നിന്റെ മാംഗല്യമാധുരി.

ഋതുതാളക്രമം ചീർക്കും
മഴയേറ്റു തിയങ്ങവേ,
കുന്നു ചൂടിച്ചു നിൽക്കാനേ
നിന്റെ വീറു മുതിർന്നിടൂ.
രാഗോദ്സ്പന്ദത്തെ ബന്ധിക്കും
കാരാഗാരം തുറക്കുവാൻ
ആയിരത്തിരി വയ്ക്കാനേ
നിന്റെ ചേലു തുനിഞ്ഞിടൂ.
ചിതയിൽ ജീവിതം നീറ്റും
യജ്ഞം കാണുന്ന വേളയിൽ,
ചിതമല്ലെന്നുണർത്താനേ
നിന്റെ ശീലത്തിനൊത്തിടൂ.
കെടുത്താനാർക്കുമാവാത്ത
കാരുണ്യം നിൻ സ്വഭാവമാം,
ഒടുങ്ങാ‍ത്തൊരൊഴുക്കിന്റെ
താരുണ്യം നിൻ സ്വരൂപവും.




മാതൃഭൂമി ആഴ്ചപ്പതിപ്പ് 1994

Sunday, October 26, 2008

കവിവഴി

വഴിയും മൊഴിയുടെ
വരവഴി കവിവഴി,
അകതാളങ്ങളി -
ലുണരും തെളിവഴി.

രാവിൻ തിരിവഴി,
നോവിൽ കുളിർവഴി;

കണയെത്തടയാ -
നുണരും മുനിവഴി,
ഉതിരത്തിരകളി -
ലുയിരിൻ തിരുവഴി,
പ്രളയത്തിരകളി -
ലരയാലിലവഴി,
പഴുതില്ലായ്മയി -
ലുരുളും തേർവഴി,
ചുഴലും ചുവരുകൾ
പിളരും പോർവഴി;

ഓരോ ഋതുവിനു,
മോരോ മലരിനു,
മോരോ കനവിനു,
മോരോ നോവിനു,
മോരോ തരമാ -
യേറെ വഴി.

മുഖമില്ലായ്മക -
ളലയും വഴികളി -
ലുയരും മുഖവഴി,
ആത്മവഴി.

ഉടുതുണിയില്ലാ -
തരചൻ നീങ്ങും
കരിവഴിവക്കിലൊ -
രുണ്ണിവഴി.

കരയും കുഞ്ഞിൻ
പ്രാണനിൽ മധുരം
ചൊരിയാനുരുകുമൊ -
രമ്മവഴി.
അപമാനിതയാ -
യമ്മതപിക്കെ
തിരുമാർ പിളരും
ഭൂമിവഴി.

കുടിലത കുന്നായ്
കുരിശേന്തുമ്പോൾ
മൃതിവിട്ടുണരും
ജീവവഴി.

ഉയിരിൻ കമ്പന -
മോരോന്നോരോ -
കനവിൻ കനലായ്
തെളിയിച്ചൂതി,
നെടുരാവറയിൽ
പുലരികൾ കാക്കും
കവിയുടെ വഴിയൊരു
സൂര്യവഴി.



ഗ്രന്ഥാലോകം 1996

Thursday, October 23, 2008

ഉപമ

വൃക്ഷ, മാകാശം,പക്ഷി,
മുൾപൊന്ത, പുല്ലിൻനാമ്പ്,
മത്സ്യങ്ങൾ, വല, ഉപ്പ്,
സമുദ്രം, മണൽത്തരി;

തിരികെച്ചെല്ലും പുത്രൻ
കൊണ്ട സ്നേഹവും, കണ്ണീർ
പുരളും കുഞ്ഞിക്കാശും,
അപ്പവും വീഞ്ഞും മണ്ണും.

ബദ്ധജീവിതം നീട്ടും
ഉപമാനങ്ങൾ നിന്നിൽ
മുക്തജീവിതമാകു -
മുപമേയത്താൽ ദീപ്തം.

പിന്നെ നീ വരിച്ചെത്ര
ലളിതം, രൂപാതീതം,
വഹ്നിയാൽകുന്നിൻമേലേ
നിത്യമാമുപമാനം;
നിന്ദിതർ, ഉപമേയധാരയായ് ഉയിർത്തേറ്റു
പങ്കുവയ്ക്കുവാൻ, വാക്കുമപ്പവുമാകാശവും.


സമകാലീന കവിത 1995

ഒരു പ്രേമഗാനം

നിനക്കുചുറ്റും കണ്ണാടിച്ചുവർ
കനത്തുനിൽക്കും കാര്യം
മറന്നുപോണെൻ കവിതയൊടൊപ്പം
നീ വന്നീടും നേരം !
തങ്ങളിലറിയാനാവാതേറെ -
സ്സംഗമവിരഹസ്മൃതിയായ്,
നടുവിൽ ദിക്കാലങ്ങളുയർത്തിയ
മതിലിന്നിരുപാടും നാം,
വിരഞ്ഞുണർന്നും, തിരഞ്ഞുമാഞ്ഞും
ദുരിതച്ചുമടും പേറി,
തളർന്നു ജനിയുടെ കടവുകൾ താണ്ടി -
ത്തുടരുകയല്ലോ യാനം.

ഒരിക്കലേതോ നാടൻമദ്യ -
ക്കടയിലിരുണ്ടൊരു കോണിൽ
നിനക്കുചൂടാനിറുത്തെടുത്തെൻ
ഹൃദയവുമായ് ഞാൻ നിന്നു. 1

പനിച്ചു, ചോരയിലുന്മാദത്തിൽ
പതിച്ച പാപാത്മാവായ്
പിഴച്ച നിന്നുടെ കഴലിൽവീണെൻ
നരത്വമൊരുനാൾ വീണ്ടു. 2

പ്രാണനിൽ നിറയും മരവിപ്പായ് ഹിമ -
പാളികൾ പൊഴിയുമൊരല്ലിൽ,
അടഞ്ഞ നിൻ പടിവാതിലിലാർത്തം
മുട്ടിവിളിച്ചു വിറച്ചു. 3

ജ്വരവും നോവും ക്ലാന്തിയുമുറയും
ജരയുടെ ലോകം വെടിയാൻ
വിവിക്തനാം രാക്കുയിലിൻ രാഗം
ചിറകായ്ചേർത്തു പറന്നു. 4

മുറിഞ്ഞു ചിതറിച്ചുടലക്കാട്ടിലെ -
യരയാൽത്തറയിൽ നീറും
നിനക്കു ചിരമാം ശാന്തിയണയ്ക്കാൻ
കൃപയുടെ കണ്ണീർ പെയ്തു;
നിനക്കു നീലാകാശച്ചരുവിലൊ -
രോമന മാളിക തീർത്തും
നിറഞ്ഞ രാഗത്താലേ നിരയായ്
നീലത്താരകൾ കോർത്തും,
പുനർജ്ജനിക്കുകയല്ലോ മൃതിയുടെ
മൌനം വിട്ടെൻ ഗാനം,
വിടർന്ന നിന്നുൾക്കാതിൽ കവിതകൾ
കലരും ജന്മം തേടി;
തിണുർത്ത കല്ലൊരു ജ്വാലാനദിയായ്
ഒഴുകും നാഴിക തേടി;
ചുഴലും സ്ഫാടിക മതിലുകൾ മഞ്ഞായ്
ഉരുകുമുഷസ്സും തേടി.

---------------------------------------------
1. വാൻഗോഗിനെ ഓർത്ത്
2. ‘കുറ്റവും ശിക്ഷയും’ എന്ന നോവലിലെ നായകൻ
3. മയക്കോവ്സ്കിയുടെ Cloud in Pants
4. കീറ്റ്സിന്റെ Ode to a Nightingale


ദേശാഭിമാനി വാരിക 1994

യോഗി

“വില്ക്കുവാനുണ്ടോ പഴങ്കടലാസ് ?” പലമട്ടി -
ലിക്കുരൽ ആവർത്തിച്ചെൻ പടിവാതിലിൽ വന്നോൻ
ഉത്തരം കേൾക്കുംമുമ്പേ കെട്ടുതാഴ്ത്തുന്നു, മെല്ലെ
നെറ്റിമേൽ വിയർപ്പുചാൽ തൂക്കുന്നു പുറങ്കയ്യാൽ.

ഇവനീ സമത്വത്തിൻ ചാക്കുതാഴ്ത്തുമ്പോളെന്റെ
നിനവിൽ നിറവാർന്നൊരദ്ഭുതം തുളുമ്പുന്നോ ?
ഇവനേ യമി, ഭേദഭാവനയറ്റോൻ, ധീരം
സ്ഥിരമാം മതേതരപാതയിൽ ചരിക്കുന്നോൻ,

ഗീതയും കുരിശ്ശിന്റെ പാതയും നവലോക -
മാനിഫെസ്റ്റോയും ജന്തുശാസ്ത്രവും ചരിത്രവും
കുത്തുവിട്ടൊരുമിച്ചു മേളിക്കും മഹായോഗ -
ശക്തിയാണിവൻ സ്വന്തം മണ്ടയിൽ ചുമക്കുന്നു.

പൈങ്കിളിക്കുഞ്ഞിൻ രാമകഥയാകിലും കൊള്ളാം
പൈങ്കിളിപ്രണയത്തിൻ പതയാകിലും കൊള്ളാം
“ഇല്ലിഹ സംഗംലേപമെന്നിവ“ ത്രാസിൻചൂണ്ടു -
കമ്പിതൻ മുനമാത്രമേകമാം മഹാസത്യം.

കുങ്കുമസുഗന്ധം ഞാനാസ്വദിക്കുന്നു, പക്ഷേ
കിംഫലം? കരഞ്ഞെന്റെ കാമവും തീർത്തീടുന്നു;
ഗന്ധഭേദങ്ങൾ നിനക്കന്യമാണെങ്കിൽ പോലും
എന്തൊരു ബലം നിന്റെ ചോടിനും ഭുജങ്ങൾക്കും!

എന്തു ഞാൻ നിനക്കാ‍യിക്കാണിക്കവയ്ക്കും, കയ്യിൽ
പിഞ്ഞിയ ബിരുദത്താൾ മാത്രമാണല്ലോ ബാക്കി;
നന്ദി - നീയഴിച്ചിട്ടൊരീപ്പെരും പൊരുളിന്റെ
മുന്നിൽ ഞാൻ വണങ്ങുന്നു, നന്ദി, സോദരാ നന്ദി.


മലയാളകവിത 1988

Wednesday, October 22, 2008

മുഖക്കുറിപ്പ്

എന്റെ കവിത അല്പവിശ്വാസിയായ ഇടത്തരക്കാരന്റെ തോറ്റംപാട്ടാണ്.
ഭയം, അല്പത്തം, നുണ, ആർത്തി മുതലായ ബാധകൾ ഒഴിക്കുന്നതിനുള്ള വിഫലമായ ഉച്ചാടനകർമ്മത്തിന്റെ രേഖയാണ് ഇവ.

നുറുങ്ങിക്കിടക്കുന്ന സമൂഹം ഒരിക്കൽ ഒന്നുചേരുമെന്നും അനാദികാലം മുതൽ മുളച്ചുണങ്ങിയ പച്ചപ്പുമുഴുവൻ അതിന് ഉപകരിക്കുമെന്നും എനിക്കു വിശ്വാസമുണ്ട്. മറ്റു വിശ്വാസങ്ങളോന്നുമില്ല.

അതുകൊണ്ട് ഉച്ചാടനകർമ്മങ്ങൾ വഴി സ്വന്തം നിലനിൽപ്പ് ഉറപ്പുവരുത്താൻ ശ്രമിക്കുന്നതിനിടെ, അമ്മയെ വിളിക്കുന്ന കുഞ്ഞിനെപ്പോലെ, ആദി മുതലുള്ള ജീവോന്മുഖമായ സകലതിനെയും രഹസ്യമായി ഞാൻ കരഞ്ഞു വിളിക്കാറുണ്ട്.

തോറ്റംപാട്ട് കാല്പനികമോ ആധുനികമോ ഉത്തരാധുനികമോ അല്ലല്ലോ - തോറ്റവന്റേത് ആകുമ്പോൾ പ്രത്യേകിച്ചും. അതിനെ പ്രാചീനം എന്നുവേണമെങ്കിൽ വിളിക്കാം.

പി. മധു

ഇരുപേർ

ഒരു പയ്യനുമൊരു
കിളവച്ചാരും, നെഞ്ചി -
ലിരുപേർ കുടിവച്ചെൻ
യൌവനം തകർക്കുന്നു.

മർക്കടത്തമായ്പോകു -
ന്നെൻ ചലനങ്ങൾ, ചിന്ത -
യൊക്കെയും നരവീണു
ചുളുങ്ങിത്തണുക്കുന്നു.

രാഗഭാവനയൊരു
പെണ്ണിനെപ്പുണർന്നാലാ
ചാപലക്കാരൻ ചെക്കൻ
കൊഞ്ഞനം കാട്ടാനെത്തും;

കിളവൻ ചിന്താസക്തൻ
ഭജഗോവിന്ദം മൂളി
പരമബ്രഹ്മത്തിന്റെ
കയ്പുനീരിറക്കീടും.

ഒടുവിൽ, ആത്മാരാമൻ,
എന്റെ യൌവനം, ചൂളി -
പ്പിടയും മുഖം നോക്കി -
ക്കണ്ണാടിയുടച്ചീടും

ചുമരിൽ പശയുള്ള
പാഷാണനൂലും പാകി -
യമരും ഘടികാര -
പ്പാഴ്ച്ചിലന്തിയെക്കണ്ടും,

അവനാ ചടുലമാം
കാലിളക്കത്താലോരോ
നിമിഷങ്ങളെക്കൊന്നു
തിന്നുന്ന പണികണ്ടും,

കഴിയും കിളവച്ചാർ;
ചെക്കനോ - കുരുക്കുനൂ -
ലിഴയിൽ തൂങ്ങും തുമ്പി
കല്ലെടുപ്പതേ കാഴ്ച !

ജരയാൽ ഓജസ്സറ്റ
സ്വാതന്ത്ര്യം ബാലാരിഷ്ട -
ദുരിതങ്ങളാൽ കൂടി -
ക്ഷീണമാർന്നുഴലുന്നു.



മലയാളകവിത 1988

* ജബാല

ഒന്ന്:

ഒരു ദരിദ്രനാം ബാലകൻ, നിന്ദിതൻ,
പതിതയാം ദാസി പെറ്റുവളർത്തവൻ,
അവനു ദു:ഖവും ദാഹവും നെഞ്ചിൽ
തിരയിളക്കുന്ന ശ്രദ്ധയായ് തീർന്നുപോൽ.

വ്രതനിബദ്ധനായ് ജ്ഞാനമോരാനവൻ
പടിയിറങ്ങവേ തായയോടോതിനാൻ:
“പറയുകേതെന്റെ ഗോത്രം; മഹാർഘമാം
അറിവു തേടി ഞാൻ യാത്രയാണംബികേ”.

ചകിതയായില്ല, ചൊന്നവൾ, “വത്സ, ഞാൻ
അറിയുകില്ല നിൻ ഗോത്രം, പിറന്നു നീ
പലതരം ദാസ്യവേലയിൽ പൂണ്ടൊരെൻ
തണലു കാണാത്ത താരുണ്യവേളയിൽ.
പറയുകാചാര്യനോടു ജബാലതൻ
തനയനാം സത്യകാമനാണെന്നു നീ”.

ജനനി പുത്രന്നു നല്കുന്ന നേരിലു -
ണ്ടതിരു കാണാത്ത മർത്ത്യാഭിജാത്യവും,
പതിതചര്യയിൽ ബദ്ധമായ്, സ്വപ്നവും
കതിരുമില്ലാത്ത ക്ഷുദ്രയാഥാർത്ഥ്യവും.


രണ്ട്:


ഇവനുകൂടി - എൻ കുഞ്ഞിനും കൂടിയാ -
ണിവിടെയുർവ്വിയിൽ കാണുന്ന വീഥികൾ,
ഇവനു കൂടിയാണാഗ്നേയഗീതികൾ,
ഇവനുമുള്ളതാണർക്കേന്ദുവഹ്നികൾ !

ശരണമില്ലാത്ത പാതയിൽ, ജീവിതം
തിരയുവാൻ യാത്രയാകുവോർക്കൊക്കെയും
അമരമാകുന്ന സ്വത്വമായ് നീരവം
നിനവിനാലമ്മ നേർന്നതാണീവരം.

ഭയവു, മാത്മാവു മൂടുന്ന മോഹവും
വഴിമുടക്കുന്ന ഭേദഭാവങ്ങളും,
ഒഴിയുവാൻ, മുലപ്പാലിൻ പ്രവാഹമായ്
ഒഴുകി വാർന്നുള്ള കാരുണ്യമീവരം.

കഥകളാൽ, നുണക്കൂട്ടിനാൽ, വില്ലിനാൽ,
സ്മൃതികളാൽ, വന്യനീതിയാൽ, നഞ്ചിനാൽ,
അഴകുമന്നവും മണ്ണും കവർന്നിടും
ചതികളില്ലാത്ത കാലം വരുംവരെ
ഇതു തളർന്നിടും നേരത്തു ശക്തിയാം
ഇരുളു ചൂഴുന്ന നേരത്തു ലക്ഷ്യമാം.


ദേശാഭിമാനി വാരിക 1994


---------------------------------------
* ഛാന്ദോഗ്യോപനിഷത്ത് നാലാം അദ്ധ്യായത്തിലുള്ള സത്യകാമന്റെ കഥ ഓർക്കുക.

പ്രണയോപഹാരങ്ങൾ

പ്രണയോപഹാരങ്ങൾ പലവിധം -

തടവറ്റപാതകളുഷസ്സുകൾ സന്ധ്യകൾ,
ഒടുവറ്റ രാത്രി, നക്ഷത്രം,
ഏറെവഴി പിന്നിട്ടിറുത്ത സൌഗന്ധിക-
പ്പൂവിതൾ വിടർത്തുന്ന സ്വപ്നം.
തമസാതടത്തിലെ ദു:ഖം,
പുഴനീരിലാണ്ടു മറഞ്ഞിടാനേകുന്നൊ-
രഴകാർന്ന മിഥ്യയുടെ മുദ്ര,
*കുരലിൽ കരാളമാം കൈവിരലമർത്തുന്ന
ജ്വരതപ്തമാകുമസൂയ,
മുറിവേൽക്കുമാർത്തിതൻ ചിതയിലേക്കവസാന -
മടരുന്ന കരുണയുടെ കണിക!

പ്രണയോപഹാരങ്ങൾ പലവിധം -

ഇരവിൽ പുളിങ്കള്ളു നാറുന്ന കാറ്റിലൂ -
ടൊഴുകുന്ന പുലയാട്ടുപാട്ട്,
വഴുവഴെ വിയർക്കുന്ന മെയ്യിലൂടിഴയുന്ന
തണുവിരൽത്തുമ്പിലെ കയ്പ്,
ചുളിവീണു മഞ്ഞച്ച മന്ത്രകോടിക്കുള്ളിൽ
ഇളകിത്തിമിർക്കുന്ന കൂറ,
ഇടനെഞ്ചിലാകെയും നീലിച്ചുവിങ്ങുന്ന
ചതവിന്റെ മായാത്ത പാട്,
വളരാതിറുത്തെടുത്തോവുചാലിന്നുള്ളി -
ലെറിയുന്ന ജീവിതക്കൂമ്പ്,
തെരുവിലെ മഞ്ഞച്ച രാത്രിയിലേക്കുള്ള
കതകിന്റെ മാന്ത്രികത്താക്കോൽ,
കഴുകിമാറ്റീടുവാനാവാതെ കൈകളിൽ
തെളിയുന്ന ചോരയുടെ ബാധ,
ഒരു കൈക്കുടുന്നയിലമരുന്ന ചാമ്പലിൽ
നിറയുന്ന ശൂന്യമാം ഭീതി,
ഒഴിയാതെ പിൻതുടർന്ന്, അലറിഞെട്ടിക്കുന്ന
മൃതജീവിതത്തിന്റെ നിഴലും !

പ്രണയോപഹാരങ്ങൾ പലവിധം -

ആരവങ്ങൾക്കിടയിൽപെട്ട് ചതഞ്ഞരഞ്ഞ
സംഗീതത്തിന്റെ തുണ്ട്,
തെരുവിലെ
ഒഴിഞ്ഞകടലാസ്സുകൂടുകളുടെ
കൂമ്പാരത്തിനടിയിൽ നിന്ന്
ഒരു പിടിമണ്ണ്,
മുറിച്ചെടുത്ത് കടലാസ്സിൽ പൊതിഞ്ഞ
ചോരയുണങ്ങാത്ത സ്വന്തം കാത്,
പറിച്ചെടുത്ത ഭ്രാന്തൻ ഹൃദയം,
‘ജന്നി - ജന്നി’ എന്നു മാത്രം
എഴുതിനിറച്ച
ആഗ്നേയവാല്യങ്ങൾ,
കുരിശുകൾ,
ഉയിർപ്പുകൾ.

മലയാളകവിത 1987
-------------------------------------------------
* ഒഥല്ലോ


അവതാരിക

ഉപജീവനത്തിന്റെ വഴിവക്കിലൊരുമാത്ര
ഒഴിവിന്റെ വേള കണ്ടെന്നാൽ,
അറിവിലും മൊഴിയിലും പുണ്ണുമായ്, ഗൂഢമാം
അപകർഷതാബോധമോടെ,
അവഗണിക്കപ്പെട്ടു കഴിയുമെന്നുള്ളിലെ-
ക്കവി, പമ്മി മുന്നിലേക്കെത്തും.

കരുതുന്ന കാര്യങ്ങൾ പറയാതെയിത്രനാൾ
ഇവനെ ഞാൻ പിൻതിരിപ്പിച്ചു.
മറവിയാൽ, വിരതിയാൽ, സ്വാർത്ഥക്കിതപ്പിനാൽ
ഇവനെ ഞാൻ നിരസിച്ചൊഴിച്ചു.
ഇനി ഓർമയുള്ളതു പറയാം, അതല്ലെങ്കിൽ
ഇവനാത്മഹത്യചെയ്താലോ ?

“പലപല പാതയിൽ പല തിരക്കാർന്നുഞാൻ
അലയുന്നനേരത്തു ചുമ്മാ,
നരകരഹസ്യങ്ങൾ തിരയാൻ നടക്കുന്ന
നരയനാകേണ്ട നീ മണ്ടാ;
പലവേഷവും കെട്ടി വിരുതുകാണിക്കുന്ന
വെറിയനാകേണ്ട നീ പൊണ്ണാ.

(ഒരുപാടു വേഷങ്ങൾ കെട്ടിയാൽ നഗ്നമാം
ഉരുവായി നാണംകെടും നാം;
പലകോലമാടുന്ന തറയേറി നിൽക്കുകിൽ
ഉയിരറ്റ കോലമാകും നാം.)

സുവിശേഷവേലയ്ക്കു തുനിയാതെ, ചെത്തങ്ങൾ
ചിതറുന്ന ചന്തവാതിൽക്കൽ,
പഴവനാം പാക്കനാർ ചെയ്തപോൽ, നീ നെയ്ത
മുറവുമായ് നിൽക്കയേ വേണ്ടു;
അവ വിറ്റുപോകിലും കട്ടുതാൻപോകിലും
ചിരിനീറ്റി നിൽക്കയേ വേണ്ടു.

സഭയറിഞ്ഞാവണം, സമയവും നോക്കണം,
സ്വയമറിഞ്ഞാവണം പേശൽ,
തിരുവുള്ളവർ പണ്ടു ചൊന്നപോൽ, പേശാതെ
പുലരുന്ന ശീലവും വേണം.