Tuesday, October 28, 2008

കവിതയോട്

ഒരു കന്മതിലായ് ചൂഴും
വീട്ടിനുള്ളിൽ തനിച്ചു ഞാൻ
ഒരു കല്ലിച്ച കയ്പ്പായി
വെട്ടം കാണാതുഴന്ന നാൾ,
കവിയും ദുഃഖമായാദ്യം
കവിതേ, യുറവാർന്നു നീ,
പുറമേ പെയ്ത വർഷത്തിൽ
കണ്ണീർചാലായ് കലർന്നു നീ.
മുറിവാർന്നകലും ലോകം
ലോലമാമൊരു നൂലിനാൽ
കനിവിൽ ചേർത്തു കൊണ്ടെന്നെ
മൃതിയിൽ നിന്നു കാത്തുനീ.
അന്നുഞാൻ തന്നുനിൻകൈയിൽ
എന്റെ കർമം സമസ്തവും,
എന്നെക്കാൾ ഭദ്രമായ് വാഴ്വിൻ
ചാടുനീക്കാൻ സമർത്ഥ നീ !

ഗതകർമ്മപ്രരൂപത്തിൻ
നിത്യാനന്ദമാം സ്മൃതി,
അനാരബ്ധവിലാസത്തിൽ
ചേർക്കുമുത്സാഹമാം രതി,
സിരാതന്തുക്കളിൽ ദിവ്യ -
സ്പർശത്താലേയുണർത്തി നീ;
കണിയായ് വിശ്വസത്യത്തെ
കാണും കണ്ണുതെളിച്ചു നീ.
തന്റേതല്ലാത്തതായൊന്നും
എങ്ങുമില്ലെന്നു കാണുവോൾ;
അനാദ്യന്തപ്രവാഹത്തി -
ന്നങ്ങേത്തീരത്തു വാഴുവോൾ;
ഗന്ധകപ്പുകയാൽ മുറ്റും
അന്ധമോഹതമസ്സിനാൽ
മണ്ണിലില്ലാതെയാവില്ലാ
നിന്റെ മാംഗല്യമാധുരി.

ഋതുതാളക്രമം ചീർക്കും
മഴയേറ്റു തിയങ്ങവേ,
കുന്നു ചൂടിച്ചു നിൽക്കാനേ
നിന്റെ വീറു മുതിർന്നിടൂ.
രാഗോദ്സ്പന്ദത്തെ ബന്ധിക്കും
കാരാഗാരം തുറക്കുവാൻ
ആയിരത്തിരി വയ്ക്കാനേ
നിന്റെ ചേലു തുനിഞ്ഞിടൂ.
ചിതയിൽ ജീവിതം നീറ്റും
യജ്ഞം കാണുന്ന വേളയിൽ,
ചിതമല്ലെന്നുണർത്താനേ
നിന്റെ ശീലത്തിനൊത്തിടൂ.
കെടുത്താനാർക്കുമാവാത്ത
കാരുണ്യം നിൻ സ്വഭാവമാം,
ഒടുങ്ങാ‍ത്തൊരൊഴുക്കിന്റെ
താരുണ്യം നിൻ സ്വരൂപവും.




മാതൃഭൂമി ആഴ്ചപ്പതിപ്പ് 1994

No comments: