ഒരു പയ്യനുമൊരു
കിളവച്ചാരും, നെഞ്ചി -
ലിരുപേർ കുടിവച്ചെൻ
യൌവനം തകർക്കുന്നു.
മർക്കടത്തമായ്പോകു -
ന്നെൻ ചലനങ്ങൾ, ചിന്ത -
യൊക്കെയും നരവീണു
ചുളുങ്ങിത്തണുക്കുന്നു.
രാഗഭാവനയൊരു
പെണ്ണിനെപ്പുണർന്നാലാ
ചാപലക്കാരൻ ചെക്കൻ
കൊഞ്ഞനം കാട്ടാനെത്തും;
കിളവൻ ചിന്താസക്തൻ
ഭജഗോവിന്ദം മൂളി
പരമബ്രഹ്മത്തിന്റെ
കയ്പുനീരിറക്കീടും.
ഒടുവിൽ, ആത്മാരാമൻ,
എന്റെ യൌവനം, ചൂളി -
പ്പിടയും മുഖം നോക്കി -
ക്കണ്ണാടിയുടച്ചീടും
ചുമരിൽ പശയുള്ള
പാഷാണനൂലും പാകി -
യമരും ഘടികാര -
പ്പാഴ്ച്ചിലന്തിയെക്കണ്ടും,
അവനാ ചടുലമാം
കാലിളക്കത്താലോരോ
നിമിഷങ്ങളെക്കൊന്നു
തിന്നുന്ന പണികണ്ടും,
കഴിയും കിളവച്ചാർ;
ചെക്കനോ - കുരുക്കുനൂ -
ലിഴയിൽ തൂങ്ങും തുമ്പി
കല്ലെടുപ്പതേ കാഴ്ച !
ജരയാൽ ഓജസ്സറ്റ
സ്വാതന്ത്ര്യം ബാലാരിഷ്ട -
ദുരിതങ്ങളാൽ കൂടി -
ക്ഷീണമാർന്നുഴലുന്നു.
മലയാളകവിത 1988
Subscribe to:
Post Comments (Atom)

No comments:
Post a Comment