നിനക്കുചുറ്റും കണ്ണാടിച്ചുവർ
കനത്തുനിൽക്കും കാര്യം
മറന്നുപോണെൻ കവിതയൊടൊപ്പം
നീ വന്നീടും നേരം !
തങ്ങളിലറിയാനാവാതേറെ -
സ്സംഗമവിരഹസ്മൃതിയായ്,
നടുവിൽ ദിക്കാലങ്ങളുയർത്തിയ
മതിലിന്നിരുപാടും നാം,
വിരഞ്ഞുണർന്നും, തിരഞ്ഞുമാഞ്ഞും
ദുരിതച്ചുമടും പേറി,
തളർന്നു ജനിയുടെ കടവുകൾ താണ്ടി -
ത്തുടരുകയല്ലോ യാനം.
ഒരിക്കലേതോ നാടൻമദ്യ -
ക്കടയിലിരുണ്ടൊരു കോണിൽ
നിനക്കുചൂടാനിറുത്തെടുത്തെൻ
ഹൃദയവുമായ് ഞാൻ നിന്നു. 1
പനിച്ചു, ചോരയിലുന്മാദത്തിൽ
പതിച്ച പാപാത്മാവായ്
പിഴച്ച നിന്നുടെ കഴലിൽവീണെൻ
നരത്വമൊരുനാൾ വീണ്ടു. 2
പ്രാണനിൽ നിറയും മരവിപ്പായ് ഹിമ -
പാളികൾ പൊഴിയുമൊരല്ലിൽ,
അടഞ്ഞ നിൻ പടിവാതിലിലാർത്തം
മുട്ടിവിളിച്ചു വിറച്ചു. 3
ജ്വരവും നോവും ക്ലാന്തിയുമുറയും
ജരയുടെ ലോകം വെടിയാൻ
വിവിക്തനാം രാക്കുയിലിൻ രാഗം
ചിറകായ്ചേർത്തു പറന്നു. 4
മുറിഞ്ഞു ചിതറിച്ചുടലക്കാട്ടിലെ -
യരയാൽത്തറയിൽ നീറും
നിനക്കു ചിരമാം ശാന്തിയണയ്ക്കാൻ
കൃപയുടെ കണ്ണീർ പെയ്തു;
നിനക്കു നീലാകാശച്ചരുവിലൊ -
രോമന മാളിക തീർത്തും
നിറഞ്ഞ രാഗത്താലേ നിരയായ്
നീലത്താരകൾ കോർത്തും,
പുനർജ്ജനിക്കുകയല്ലോ മൃതിയുടെ
മൌനം വിട്ടെൻ ഗാനം,
വിടർന്ന നിന്നുൾക്കാതിൽ കവിതകൾ
കലരും ജന്മം തേടി;
തിണുർത്ത കല്ലൊരു ജ്വാലാനദിയായ്
ഒഴുകും നാഴിക തേടി;
ചുഴലും സ്ഫാടിക മതിലുകൾ മഞ്ഞായ്
ഉരുകുമുഷസ്സും തേടി.
---------------------------------------------
1. വാൻഗോഗിനെ ഓർത്ത്
2. ‘കുറ്റവും ശിക്ഷയും’ എന്ന നോവലിലെ നായകൻ
3. മയക്കോവ്സ്കിയുടെ Cloud in Pants
4. കീറ്റ്സിന്റെ Ode to a Nightingale
ദേശാഭിമാനി വാരിക 1994
Subscribe to:
Post Comments (Atom)

No comments:
Post a Comment