Wednesday, October 22, 2008

അവതാരിക

ഉപജീവനത്തിന്റെ വഴിവക്കിലൊരുമാത്ര
ഒഴിവിന്റെ വേള കണ്ടെന്നാൽ,
അറിവിലും മൊഴിയിലും പുണ്ണുമായ്, ഗൂഢമാം
അപകർഷതാബോധമോടെ,
അവഗണിക്കപ്പെട്ടു കഴിയുമെന്നുള്ളിലെ-
ക്കവി, പമ്മി മുന്നിലേക്കെത്തും.

കരുതുന്ന കാര്യങ്ങൾ പറയാതെയിത്രനാൾ
ഇവനെ ഞാൻ പിൻതിരിപ്പിച്ചു.
മറവിയാൽ, വിരതിയാൽ, സ്വാർത്ഥക്കിതപ്പിനാൽ
ഇവനെ ഞാൻ നിരസിച്ചൊഴിച്ചു.
ഇനി ഓർമയുള്ളതു പറയാം, അതല്ലെങ്കിൽ
ഇവനാത്മഹത്യചെയ്താലോ ?

“പലപല പാതയിൽ പല തിരക്കാർന്നുഞാൻ
അലയുന്നനേരത്തു ചുമ്മാ,
നരകരഹസ്യങ്ങൾ തിരയാൻ നടക്കുന്ന
നരയനാകേണ്ട നീ മണ്ടാ;
പലവേഷവും കെട്ടി വിരുതുകാണിക്കുന്ന
വെറിയനാകേണ്ട നീ പൊണ്ണാ.

(ഒരുപാടു വേഷങ്ങൾ കെട്ടിയാൽ നഗ്നമാം
ഉരുവായി നാണംകെടും നാം;
പലകോലമാടുന്ന തറയേറി നിൽക്കുകിൽ
ഉയിരറ്റ കോലമാകും നാം.)

സുവിശേഷവേലയ്ക്കു തുനിയാതെ, ചെത്തങ്ങൾ
ചിതറുന്ന ചന്തവാതിൽക്കൽ,
പഴവനാം പാക്കനാർ ചെയ്തപോൽ, നീ നെയ്ത
മുറവുമായ് നിൽക്കയേ വേണ്ടു;
അവ വിറ്റുപോകിലും കട്ടുതാൻപോകിലും
ചിരിനീറ്റി നിൽക്കയേ വേണ്ടു.

സഭയറിഞ്ഞാവണം, സമയവും നോക്കണം,
സ്വയമറിഞ്ഞാവണം പേശൽ,
തിരുവുള്ളവർ പണ്ടു ചൊന്നപോൽ, പേശാതെ
പുലരുന്ന ശീലവും വേണം.

5 comments:

Adv.P.Vinodji said...

ഇങ്ങനെയൊരു ബ്ലോഗ് എന്റെ ഒരു സ്വപ്നമായിരുന്നു...

arun viswanadhan said...

nannayittundu blog...
swapnangalkk nalla bhangiyundu ...

arun

വേണു venu said...

സ്വപ്നങ്ങള്‍, സ്വര്‍ഗ്ഗകുമാരികളാകട്ടെ.:)

VR1 said...
This comment has been removed by the author.
VR1 said...

PLEASE POST NEW OR OLD POEMS OF MADHU EVERYDAY AND USE FACEBOOK WALLS OF YOUR FRIENDS AND GROUPS FOR PROMOTING THEM EVERY DAY. PLEASE VERIFY THE COUNTS TO SEE THE RESULT OF MY PROMOTIONS.